......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Wednesday, December 4, 2013

വീണ്ടും വയലാര്‍ പാടുന്നു

ഇന്ന് എന്റെ മകള്‍ ശ്രീകുട്ടിയുടെ വിവാഹമാണ്.പക്ഷെ എന്റെ കാല്‍ തൊട്ടു ഒന്ന് വന്ദിക്കാന്‍ അവള്‍ക്കോ അച്ഛന്റെ സ്ഥാനത്തു നിന്ന് കൈ പിടിച്ചു പന്തലിലേക്ക് ആനയിക്കാന്‍ എനിക്കോ കഴിഞ്ഞില്ല.ക്ഷണക്കത്ത് അടിക്കാനും,വിവാഹത്തിനു ആളുകളെ ക്ഷണിക്കാനും പോകേണ്ടി വന്നില്ല. പൊന്നും പണവും ഉണ്ടാക്കാനുള്ള ടെന്‍ഷന്‍ ഇല്ലാതെ ക്ഷണിച്ചവരോടൊപ്പം അന്യനെ പോലെ വേദിയില്‍ ഇരിക്കേണ്ട ഒരച്ഛന്റെ വേദന എന്റെ മകള്‍ക്ക് ഊഹിക്കാന്‍  കഴിയുന്നുണ്ടോ?വല്ലാത്ത അസ്വസ്ഥത.

പി.ജി ക്ക് പഠിക്കുമ്പോള്‍ നാലഞ്ചു പെണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.ജീവിതത്തില്‍ സൌഹൃദം എന്താണന്നു തിരിച്ചറിഞ്ഞത് അവരില്‍ നിന്നാണ് .അക്കൂട്ടത്തില്‍ വളരെ കുറച്ചു മാത്രം സംസാരിച്ചിരുന്നത് മീര ആയിരുന്നു.പക്ഷെ എന്നോട് അവള്‍ വല്ലാത്ത  ഒരു സൌഹൃദം സൂക്ഷിച്ചിരുന്നു .കോളേജിലെ എന്റെ കവിത ചൊല്ലല്‍ അവളിലെ  സൌഹൃദത്തിന് വെള്ളവും വെളിച്ചവും ഏകി.ഞാന്‍ ചൊല്ലിയിരുന്ന കവിതകളെ കുറിച്ച് അവള്‍ക്കു നൂറു നാവാണ്.സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നപ്പോള്‍ പി.ജി പകുതിക്ക് വച്ച് ഞാന്‍ നിര്‍ത്തിയപ്പോള്‍ മീരയുടെ നിര്‍ബന്ധത്തിലാണ് വീണ്ടും  പഠിപ്പ് തുടര്‍ന്നത്.എന്തിനും തന്റേതായ അഭിപ്രായങ്ങളുണ്ട് അവള്‍ക്കു.അത് ആരെയും അവള്‍ അടിച്ചേല്‍പ്പിച്ചിരുന്നില്ല. എന്നോടായിരുന്നു അവള്‍ കൂടുതല്‍ സംസാരിച്ചിരുന്നത്.പ്രത്യേകിച്ച് സാഹിത്യ വിഷയങ്ങള്‍.
ഒരിക്കല്‍ കോളേജ് ലൈബ്രറിയില്‍ ചെല്ലുമ്പോള്‍ മീര അവിടെയിരുന്നു ഒരു പുസ്തകം വായിക്കുന്നു .ഞാനും ഒരു പുസ്തകമെടുത്തു അവള്‍ക്കരികിലായി ഇരുന്നു.എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട്  ഒരു ചോദ്യം .

"സ്നേഹം  ഏതു രാഗത്തിലാണ്?"
"കല്യാണി ആണോ " ഞാന്‍ ചുമ്മാതെ തട്ടി വിട്ടു .
"അല്ല ,ഷണ്‍മുഖപ്രിയയില്‍ ആണ് "
"സ്നേഹത്തിന്റെ ഗന്ധം എന്താന്നു അറിയുമോ " വീണ്ടും അവള്‍ ചോദിച്ചു.
"ഇല്ല"എന്റെ നിസാഹായത അറിയിച്ചു.
മുല്ലപ്പൂവിനു സമാനം ആണ്..." അത് പറഞ്ഞു അവള്‍ പതിയെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വായന തുടര്‍ന്നു.ഞാനും വായനയില്‍ മുഴുകി.പെട്ടെന്ന് ഗൌരവമായി അവള്‍ ചോദിച്ചു
"ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ആര് ആകാന്‍ ആണ് ?"
"ഒരു നല്ല ഭാര്യ ആകാന്‍ "  ആ ചോദ്യത്തിന് മുന്നില്‍ ഒന്ന് പതറിയത് മറച്ചു വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു .അവള്‍ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ എന്നെ തന്നെ നോക്കിയിരുന്നു.കനം കുറഞ്ഞ ഒരു മൌനത്തിനു ശേഷം അവള്‍ പറഞ്ഞു
"അല്ല "
പിന്നെ എന്താകാന്‍ എന്ന്  ചോദിക്കാനും കഴിഞ്ഞില്ല ,അവള്‍ പറഞ്ഞതുമില്ല.എന്താകാന്‍ 
ആയിരിക്കും ...?എന്റെ ചിന്ത മുഴുവന്‍ അതായിരുന്നു.വായന എവിടെയോ മറന്നു പോയി.
മറ്റൊരിക്കല്‍ ഞാന്‍ ധൃതിയില്‍ ബാത്ത് റൂമിലേക്ക് പോകുമ്പോള്‍ എന്നെ തടഞ്ഞു നിര്‍ത്തി  അവള്‍ ചോദിച്ചത് ഇന്നുമോര്‍ക്കുന്നു.
"തനിക്കു ഏറ്റവും ഇഷ്ടപെട്ട നിറം ഏതാണ്?"
എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
"പച്ച "
"എനിക്കും" അവളുടെ മുഖത്തു ഒരു പ്രകാശം മിന്നി മറയുന്നത് ഞാന്‍ കണ്ടു. ചിരിച്ചു കൊണ്ട് ക്ലാസിലേക്ക് ഓടിക്കയറി അവള്‍.
ഞങ്ങളുടെ സുഹൃത്ത് വലയത്തില്‍ ആദ്യം വിവാഹം കഴിച്ചതും മീര ആയിരുന്നു.ആണ്‍ കുട്ടികളില്‍ ഞാനും. വിവാഹത്തിനു ശേഷവും  എല്ലാ കൂട്ടുകാരുമായും  നല്ലൊരു ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു.രണ്ടു ആണ്‍ മക്കളായിരുന്നു എനിക്ക് .കൂട്ടത്തില്‍ മീരക്ക് മാത്രം ഇതുവരെ ഒരു കുട്ടികള്‍  ഉണ്ടായില്ല എന്നത് അവളെ ദു:ഖിത ആക്കി.അതുകൊണ്ടാകാം എന്റെ കുട്ടികളെ കാണാന്‍ വരുമ്പോള്‍ അവള്‍ക്കു എന്തെന്നില്ലാത്ത ആനന്ദം ആയിരുന്നു.വരുമ്പോള്‍ വലിയ ഒരു പലഹാര പൊതിയുമായിട്ടാണ് അവളുടെ വരവ്...ഒടുവില്‍ അവളെ കാണാതിരിക്കുന്ന ആഴ്ച  കുട്ടികള്‍ക്ക്  എന്തൊക്കെയോ വല്ലായ്ക തോന്നി തുടങ്ങിയത് എന്നില്‍ നേരിയ ഭയം ജനിപ്പിച്ചു.ആ ഭയമാകാം ഒരിക്കല്‍ എന്നെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത് .
"മീര ഇനി എപ്പോഴും കുട്ടികളെ കാണാന്‍ വരരുത്"
കൊണ്ട് വന്ന പലഹാര പൊതിയില്‍ നിന്ന് ഒന്നു രണ്ടെണ്ണം ഉരുണ്ടു തറയില്‍ വീണതു അവള്‍ അറിഞ്ഞില്ല.അവളുടെ കണ്ണുകള്‍ ഈറനനിഞ്ഞുവോ?അവള്‍ പ്രതികരിച്ചില്ല.പതിയെ യാത്ര പോലും പറയാതെ നടന്നകന്നു.മനസ്സു നീറാന്‍ തുടങ്ങി.ഒരു പാമ്പിനെ പോലെ കുറ്റബോധം എന്നില്‍ ഇഴയാന്‍ തുടങ്ങി.

വൈകിട്ട് മീരയെ വിളിച്ചു ഒരു ക്ഷമ പറയാം എന്ന് വിചാരിച്ചു .പക്ഷെ ഫോണ്‍ ചെയ്യാന്‍ ഒരു  ധൈര്യക്കുറവ്‌.മനസ്സിലെ അസ്വസ്ഥത കൂടി വരുന്നു.അങ്ങനെ ചിന്തിച്ചു കിടക്കുമ്പോള്‍ എന്റെ ഫോണ്‍ ചിലച്ചു.അതെ അവള്‍ തന്നെ !എന്റെ നെഞ്ചിടിപ്പ് കൂടുന്നത് ഞാന്‍ അറിഞ്ഞു..വിറയ്ക്കുന്ന കൈകളോടെ ഞാന്‍ ഫോണ്‍ ചെവിയോടടുപ്പിച്ചു.അവളുടെ ശ്വാസ ധാര എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു.തെറ്റ് സമ്മതിച്ചുകൊണ്ടു  മുന്നേ ഞാന്‍ സംസാരിച്ചു തുടങ്ങാം എന്ന് കരുതിയെങ്കിലും  എനിക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.ഹൃദയമിടിപ്പും നിശ്വാസ വായുവും അല്‍പ നേരം സംസാരിച്ചു.ഒടുവില്‍ അവളും.
"സോറി ....ഞാനറിഞ്ഞിരുന്നില്ലടോ....
എന്നോട് ക്ഷമിക്കൂ..."
അവള്‍ കട്ട് ചയ്തു.നിന്ന നില്പില്‍ ഞാന്‍ ഉരുകി ഇല്ലാതായി.തെറ്റ് ചെയ്തത് ഞാനായിരുന്നിട്ടും അവള്‍ മാപ്പ് പറയുന്നു.എന്റെ സ്വാര്‍ഥതയേ ഞാന്‍ പഴിച്ചു.എന്നോട് തന്നെ എനിക്ക് വെറുപ്പ്‌ തോന്നി തുടങ്ങി.പിന്നീട്  ഒരു ഫോണ്‍ ചെയ്തു മീരയുടെ ആ പഴയ കൂട്ടുകാരനായി മാറണം എന്ന് വിചാരിച്ചെങ്കിലും എന്തൊക്കെയോ  കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാറ്റി വയ്ക്കുകയായിരുന്നു.

ഒരു മാസം കഴിഞ്ഞു ഒരു നോവല്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ വീണ്ടും മീരയുടെ കാള്‍.
"മീരേ ...താന്‍ എന്നോട് ക്ഷമിക്കണം .പെട്ടെന്ന് ഞാനൊരു ക്രൂരനായി പോയി.എനിക്കിപ്പോള്‍ എന്നോട് തന്നെ വെറുപ്പാണ്.എനിക്ക് വിളിക്കാന്‍ കഴിഞ്ഞില്ല.പിന്നെ താന്‍ ഇനിയും മക്കളെ കാണാന്‍  വീട്ടില്‍ വരണം......" ഇങ്ങനെ പറയണം എന്ന് വിചാരിച്ചാണ് ഫോണ്‍ എടുത്തത് .പക്ഷെ ഞാന്‍ പറയുന്നതിന് മുന്നേ അവള്‍ തുടങ്ങി കഴിഞ്ഞു.
"ഹലോ ,എന്താടോ താന്‍ വിളിക്കാതിരുന്നത്?വിളിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചു .ഒടുവില്‍ ഞാന്‍ തോറ്റു."
ഇതും പറഞ്ഞു അവള്‍ കിലു കിലെ ചിരിക്കുന്നു.എനിക്ക് സംസാരിക്കാന്‍ അവസരം കിട്ടാത്തത് പോലെ  അവള്‍ സംസാരിച്ചു കൊണ്ടേ ഇരിക്കുന്നു.ഒടുവില്‍ അവളുടെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം
"പിന്നെ ......എനിക്ക്  താന്‍ അന്ന് കോളേജില്‍ വച്ച് പാടിയ കവിത ഒരിക്കല്‍ കൂടി ഒന്ന് കേള്‍ക്കണം.
ഇപ്പോള്‍ ഞാനുമൊരു കവിതാ പ്രേമി ആയെടോ....എന്താടോ താന്‍ ഒന്നും മിണ്ടാത്തത്?"
കഴിഞ്ഞതെല്ലാം അവള്‍ മറന്നുവോ?എന്നോട് ക്ഷമിച്ചുവോ?
"മീരേ....."
"എന്തോ?......."
"എന്നോട് എന്തിനാടോ ഇത്രയും സ്നേഹം... ?" പരാജയപ്പെട്ടവന്റെ ദീന രോദനം
"എന്തിനാണന്നറിയാമോ .."
ഞാന്‍ മിണ്ടിയില്ല .അവള്‍ തുടര്‍ന്നു.
"ഞാനൊരു കൂട്ടം പറഞ്ഞാല്‍ താന്‍ എന്നെ തെറ്റിദ്ധരിക്കുമോ?"അവളുടെ സ്വരം ഗൗരവമുള്ളതായി തീര്‍ന്നു.
"എന്ത്"..? എനിക്ക് ജിജ്ഞാസ ആയി
അങ്ങേ തലക്കല്‍ ഞാന്‍ പാടിയ വയലാറിന്റെ  ഈരടികള്‍ ....
"ആര്യ വംശത്തിന്നടിയറ വയ്ക്കുമോ?
സൂര്യ വംശത്തിന്റെ സ്വര്‍ണ്ണ സിംഹാസനം ...."
അവള്‍ അടക്കിപ്പിടിച്ചു കരയുന്നുണ്ടോ?അങ്ങനെ എത്ര നേരം.....
സൌഹൃദത്തിന്റെ ചങ്ങല പൊട്ടി കിടന്നാടുന്നു.താടക രാജകുമാരിയുടെ അഴിച്ചിട്ട കാര്‍ക്കൂന്തല്‍ പോലെ  പെട്ടെന്ന് ഒരു ഇരുട്ട് .ആരാണ് ശരി ?ആരാണ് തെറ്റ്?
"മീരേ......"
ഒരു തേങ്ങല്‍ മാത്രം മറുപടി.പളുങ്ക് പോലെ സൂക്ഷിച്ച സൌഹൃദം വീണുടയുകയാണോ?
ഞാന്‍ -എന്റെ ഭാര്യ-മക്കള്‍ ....
നീണ്ട നിശബ്ദതക്ക് ശേഷം വീണ്ടും അവള്‍ കവിതയിലേക്ക് .
"അങ്ങേ കൊമ്പത്തെ പൊന്നിലെ കൂട്ടിലേ-
ക്കെന്നേം കൂടി വിളിക്കാമോ.....?...
താനെന്തേ  മറുപടി ഒന്നും പറഞ്ഞില്ല.ഞാന്‍ ആലോചിച്ചിട്ട് തന്നെ ആണ് ." അവള്‍ കട്ട് ചെയ്തു.

മകളെ ശ്രീക്കുട്ടി എന്ന് പേരിടട്ടെ എന്ന് മീര എന്നോട് വിളിച്ചു ചോദിച്ചു.ഒപ്പം ഒരു അഭ്യര്‍ഥനയും .ഒരു അവകാശ വാദവുമായി ഒരിക്കലും വരരുത്.ഞാന്‍ സമ്മതവും മൂളി.
മീര ശ്രീക്കുട്ടിയോടു പറഞ്ഞിരിക്കുമോ ...?
പറഞ്ഞെങ്കില്‍ തന്നെ അഞ്ചു വയസ്സുള്ള ശ്രീക്കുട്ടിക്ക്‌.......

"പ്രാണനില്‍ ശരമേറ്റ പൈങ്കിളിയുടെ
മിഴിക്കോണിലെ ശോകത്തിന്റെ നീരുവ ഒപ്പും മുന്‍പേ.....കവിത പോലെ  മീര ,ആരെയും കാത്തു നില്‍ക്കാതെ... ശാന്തമായ ഒരു കടന്നു പോകല്‍ .ശ്രീക്കുട്ടിക്ക്‌ അഞ്ചു വയസ്സുള്ളപ്പോള്‍ ആയിരുന്നു അത്.

വിവാഹ വേദിയില്‍ ഒരന്യനെ പോലെ ഇപ്പോള്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒന്ന് മാത്രം...മകളെ നീ എവിടെ ആയിരുന്നാലും അച്ഛന്റെ മനസ്സു നിന്നോടൊപ്പമുണ്ട്.

(29.7.2007 -ല്‍ എഴുതിയ ഈ കഥ ഒരു മാറ്റവും കൂടാതെ സമര്‍പ്പിക്കുന്നു.)

6 comments:


  1. ആര്യ വംശത്തിന്നടിയറ വയ്ക്കുമോ?
    സൂര്യ വംശത്തിന്റെ സ്വര്‍ണ്ണ സിംഹാസനം ...."

    ReplyDelete
    Replies
    1. ഷാഹിദാത്താ വരവിനും കയ്യൊപ്പിനും നന്ദി......

      Delete
  2. Achanum Makalum ...!

    Manohram, Ashamsakal...!!!

    ReplyDelete
    Replies
    1. കയ്യൊപ്പിനും നന്ദി...സന്തോഷ്‌

      Delete
  3. വളരെ നല്ല കഥ വായിച്ചപ്പോൾ കണ്ണുനിറഞ്ഞു.നല്ലൊരു വായനാ അനുഭവം കാഴ്ചവച്ചതിനു നന്ദി.......

    ReplyDelete
    Replies
    1. വരവിനും കയ്യൊപ്പിനും നന്ദി ക്രിസ്റ്റി ....

      Delete