......കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ, കണക്കറിയാത്ത ഞാന്‍, ഇന്നും എന്റെ അത്ഭുതമാണ് ! പ്രിയപ്പെട്ട നല്ല പകുതിയില്‍ രണ്ടു "കുസൃതി കുടുക്കകള്‍"എനിക്ക് സമ്പാദ്യമായുണ്ട്.ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പ്രയത്നിക്കുന്നതിനിടയില്‍ സമയം കിട്ടുമ്പോള്‍ ഉള്ള കിറുക്കാണ് ഇതിലെ വരകള്‍.........

Saturday, November 9, 2013

ആ പുണ്യ തീരത്ത്‌ ഒരിക്കല്‍ കൂടി......


അടുത്ത പ്രാവശ്യം വരുമ്പോള്‍ ഒരു ദിവസം ഒപ്പം താമസ്സിച്ചിട്ടു മാത്രമേ പോകൂ എന്ന ഉറപ്പിലാണ് കഴിഞ്ഞ പ്രാവശ്യം ഞാന്‍ പുണ്യാളന്റെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞത്.ആ രാത്രിയില്‍ അവിടുന്ന് പോകുന്നതില്‍ വല്ലാത്ത വിഷമം അവനിലും അമ്മയിലും കണ്ടു.പക്ഷെ എനിക്ക് നില്‍ക്കാന്‍ നിവര്‍ത്തി ഇല്ലാത്തതിനാല്‍ പോരേണ്ടി വന്നു.ഉറപ്പായും അടുത്ത ലീവിന് ഒരു ദിവസം അവനോടൊപ്പം കഴിച്ചു കൂട്ടും എന്നു മനസ്സില്‍ ഉറച്ചാണ് യാത്ര പറഞ്ഞതും.മട്ടുപ്പാവില്‍ നിന്ന് എന്നെ കൈ വീശി യാത്ര ആക്കുമ്പോള്‍ ആ രാത്രിയില്‍ യാത്ര ആക്കുന്നതിന്റെ വിഷമം കാണാന്‍ കഴിയുമായിരുന്നു.ഇപ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ വളരെ എണ്ണി ചുട്ട അപ്പം പോലെ വളരെ കുറച്ചു ലീവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.മീറ്റും കറക്കവും കഴിഞ്ഞപ്പോഴേക്കും ഏതാണ്ട് ലീവ് തീര്‍ന്നു.പിന്നെ വീട് മാറ്റത്തിന്റെ തിരക്കിലും.ഇനി നാളെ ഒരു ദിവസം മാത്രം ബാക്കി.

സമയം വൈകുന്നേരം 4 മണി .ചെയ്തു തീര്‍ക്കാന്‍ ഒത്തിരി ജോലി നില്‍ക്കെ കഴിഞ്ഞ പ്രാവശ്യം പോലെ തന്നെ സന്ധ്യയുടെ നിര്‍ബന്ധം പുണ്യന്റെ വീട്ടില്‍ പോകണം.അമ്മയുമായി അത്രയ്ക്ക് സുഹൃത്തുക്കള്‍ ആയി കഴിഞ്ഞു സന്ധ്യ.എങ്ങും പോയില്ലങ്കിലും പുണ്യന്റെ വീട്ടില്‍ പോകണം.നാളെ എനിക്ക് യാത്ര ആകുകയും വേണം.ഞങ്ങള്‍ ഒരു മണിക്കൂര്‍ കൊണ്ട് ഒരുങ്ങി.ഇറങ്ങുന്നതിനു മുന്നേ അമ്മയെ ഒന്ന് അറിയിക്കാം എന്ന് വച്ച് ഫോണ്‍ വിളിച്ചു.അമ്മയും പുണ്യന്‍റെ ചേട്ടനും കൂടി ഗുരുവായൂര്‍ക്ക് പോയിരിക്കുന്നു !.മടങ്ങി വന്നു കൊണ്ടിരിക്കുക ആണ് .എല്ലാ പ്രതീക്ഷയും പെട്ടെന്ന് അസ്തമിച്ചു.ഇനി അടുത്ത പ്രാവശ്യം കാണാം എന്ന് മനസ്സില്‍ വിചാരിച്ചു.പക്ഷെ അമ്മ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരുന്നു.ഞങ്ങള്‍ തിരുവനന്തപുരത്തു എത്തുമ്പോഴേക്കും അവര്‍ അവിടെ എത്തും എന്ന് ഉറപ്പിച്ചു പറയുന്നു.പക്ഷെ എങ്ങനെ...?എന്ത് ചെയ്യണമെന്നു അറിയാതെ കുഴങ്ങി നില്‍ക്കുമ്പോള്‍ വീണ്ടും അമ്മയുടെ വിളി.വരണം.ഞാന്‍ കാത്തിരിക്കും.എന്തും വരട്ടെ എന്ന് ഉറപ്പിച്ചു ഞങ്ങള്‍ യാത്ര തിരിച്ചു.

കഴിഞ്ഞ പ്രാവശ്യം മഴ തുടര്‍ച്ചയായി പെയ്തത് യാത്രക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.എന്നാല്‍ ഇന്ന് തെളിഞ്ഞ ആകാശം .മഴ ഒരിക്കലും പെയ്യാന്‍ സാധ്യത ഇല്ല.ആ ഉറപ്പില്‍ ഞങ്ങള്‍ നാല് പേരും യാത്ര ആയി.വണ്ടി കൊട്ടിയത്ത് വച്ച് ബസ്സില്‍ പോകാം എന്ന് ആണ് ആദ്യം വിചാരിച്ചത് .എന്നാല്‍ ബൈക്കില്‍ തന്നെ പോകാം എന്ന് ഒടുക്കം തീരുമാനിച്ചു.നല്ല സ്പീഡില്‍ ആയിരുന്നു യാത്ര.കല്ലമ്പലം കഴിഞ്ഞപ്പോള്‍ അവിടെ ഒക്കെ മഴ പെയ്തിരിക്കുന്നു​!!​

മഴ ചതിക്കുമോ എന്നാ ആശങ്കയില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു​ .കൃത്യം രണ്ടു​ മണിക്കൂര്‍ കഴിഞ്ഞു ഞങ്ങള്‍ പേരൂര്‍ക്കടയില്‍ എത്തി ചേര്‍ന്നു.അമ്മയെ ഫോണ്‍ വിളിച്ചു എത്തിയോ ഇല്ലയോ എന്നറിയാന്‍.അവര്‍ എത്തി ചേര്‍ന്നിരിക്കുന്നു.!!ട്രെയിനില്‍ നിന്ന് ഇറങ്ങി അവര്‍ കാറില്‍ പെട്ടെന്ന് എത്തി ചേര്ന്നുവത്രേ!!കഴിഞ്ഞ പ്രാവശ്യത്തെ പോലെ അമ്മ ഗേറ്റില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
മട്ടുപ്പാവില്‍ പുഞ്ചിരി തൂകി പുണ്യന്‍ മാത്രം ഉണ്ടായിരുന്നില്ല..!!

വന്ന ഉടനെ തന്നെ അച്ചൂട്ടി പുണ്യാളന്‍ മാമന്റെ റൂമിലേക്ക്‌ ഓടി കയറി ..അവിടെ അവന്റെ പുണ്യാളന്‍ മാമന്‍ ഉണ്ടായിരുന്നില്ല. വേറൊരു മാമന്‍ അവിടെ കിടക്കുന്നു എന്ന്.(പുണ്യന്റെ ജ്യേഷ്ടന്‍ ആയിരുന്നു അത്).അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.പുണ്യന്റെ വേര്‍പാട് അമ്മയെ വല്ലാതെ മാറ്റം വരുത്തിയിരിക്കുന്നു.അല്പം കുശലാന്വേഷണത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കഴിച്ചു...ഇടയ്ക്കിടയ്ക്ക് അമ്മ പറയുന്നുണ്ട്.എന്റെ മോന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ത് സന്തോഷമായിരുന്നെനെ അവന്...ഒരു ഗദ്ഗദമായി ആ വാക്കുകള്‍ അവിടെ അലയടിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആ വാക്കുകള്‍ കേട്ടതായി ഭാവിച്ചില്ല..എന്റെ മനസ്സു വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.
ഭക്ഷണത്തിനു ശേഷം സന്ധ്യ ആയിരുന്നു പുണ്യന്റെ റൂമില്‍ ആദ്യം പോയത്.പേടിച്ചു വിറച്ചുകൊണ്ട് അവള്‍ തിരിച്ചു വന്നു എന്നെ വിളിക്കുന്നു.ഞാന്‍ ഓടി ചെന്ന്.റൂമില്‍ ചെന്ന് തുറന്നു നോക്കിയതും പുണ്യന്റെ വലിയൊരു ചിത്രം കണ്ണും തുറിച്ചു സൂക്ഷിച്ചു നോക്കുന്ന ഒന്ന്.അത് കണ്ടു ആണ് അവള്‍ പേടിച്ചത്.



 

അവന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും കിടക്കയും എല്ലാം എല്ലാം അവന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു.അവന്റെ നിശ്വാസം എനിക്ക് നന്നായി കേള്‍ക്കാമായിരുന്നു...അവിടെ വച്ച് ഡാവിഞ്ചി സുരേഷ്ജി വരച്ച ചിത്രം ഞാന്‍ അമ്മക്ക് കൈമാറി.ഫ്രയിം ചെയ്തു കൊടുക്കണമെന്നായിരുന്നു ആഗ്രഹം .ഒടുക്കത്തെ തിരക്ക് കൊണ്ട് അത് സാധിച്ചില്ല.ആ മുറിയിലെ ഓരോ വസ്തുക്കളും എന്നോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഇപ്രാവശ്യം വരുമ്പോള്‍ പുണ്യന്‍ മാമന് പാടി കൊടുക്കാം എന്ന് പറഞ്ഞ പാട്ട് അച്ചൂട്ടി മീറ്റില്‍ പാടിയിട്ടുണ്ട് എന്ന് ഞാന്‍ പുണ്യനോടു സ്വകാര്യമായി പറഞ്ഞു.പക്ഷെ ഇപ്രാവശ്യവും എനിക്ക് വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല പുണ്യാ ..ഒരു ദിവസം നില്‍ക്കണം എന്ന നിന്റെ ആഗ്രഹം. അതിനി സാധിക്കില്ല ......നീയില്ലാതെ ...വയ്യടോ.....

അമ്മ നിര്‍ബന്ധിച്ചു എങ്കിലും ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി .കഴിഞ്ഞ പ്രാവശ്യം മട്ടുപ്പാവില്‍ നിന്ന് യാത്ര ആക്കാന്‍ അവനുണ്ടായിരുന്നു....ഞാന്‍ തലയര്‍ത്തി മട്ടുപ്പാവിലേക്ക്‌ നോക്കി. അവിടം ശൂന്യമായിരിക്കുന്നു...അമ്മ ഗേറ്റില്‍ നിന്ന് കൊണ്ട് ടാറ്റ പറഞ്ഞു...അപ്പോള്‍ ഒന്ന് രണ്ടു മിനിട്ട് നേരത്തേക്ക് മാത്രം ഉണ്ടായിരുന്ന ചെറിയൊരു ചാറ്റല്‍ മഴ എവിടുന്നോ കടന്നു വന്നു ഞങ്ങളെ കുളിരണിയിക്കുന്നുണ്ടായിരുന്നു.....
ഇതിനോടൊപ്പം ഈ രണ്ടു കുറിപ്പുകളും കമന്റുകളും കൂടി വായിക്കുമ്പോള്‍ മാത്രമേ
ഇതിനു ഒരു പൂര്‍ണ്ണത ഉള്ളൂ ..

No comments:

Post a Comment